ഫാദര്‍ ജോസഫ് കളരിക്കല്‍ എന്ന വൈദികന്‍
അന്ത്രയോസ് മാറാട്ടുകളം
രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍ അദ്ദേഹം നടത്തിയിരുന്ന ഭവനസന്ദര്‍ശനങ്ങളായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്. രാവിലെ ദളിതരോ ദരിദ്രരോ ആയവരുടെ വീടുകളിലെത്തി വീട്ടുകാരനെ വിളിച്ച് ഇങ്ങനെ ചോദിക്കും: നീയിന്നലെ കള്ളുകുടിച്ചായിരുന്നോ? പിള്ളേരെ പഠിപ്പിക്കേണ്ട കാശുപയോഗിച്ച് കള്ളുകുടിക്കുന്നതൊന്നും അത്ര നല്ല കാര്യമല്ല. ഇതൊരിക്കലും മറക്കരുത്. ഏതായാലും ബീഡിയുണ്ടെങ്കില്‍ ഒന്നിങ്ങു താ. ഇങ്ങനെയൊക്കെ പറഞ്ഞ് വീട്ടുകാരനോട് ഉറ്റബന്ധം സ്ഥാപിച്ചശേഷം അടുക്കളയിലേക്ക് കയറും. ഇന്നലെ വേവിച്ച കപ്പയുടെ ബാക്കി വല്ലതുമിരിപ്പുണ്ടെങ്കില്‍ ഒരു കഷണമിങ്ങെടുക്ക് എന്നു പറഞ്ഞ് വീട്ടുകാരിയുടെ കയ്യില്‍നിന്ന് അതു വാങ്ങികഴിക്കും. ഇങ്ങനെ ഓരോ കുടുംബത്തിലുമുള്ള ഓരോരുത്തരെയും ശരിക്കും സ്വാധീനിച്ചതിന്റെ ഫലമായി ആ കുടുംബങ്ങളിലെ കുട്ടികളൊക്കെ പഠിച്ച് നല്ല നിലയിലെത്തി. സാമ്പത്തികമായി ആര്‍ക്കും യാതൊരു സഹായവും നല്കിയിരുന്നില്ലെങ്കിലും ആ കുടുംബങ്ങളിലെ കുടുംബനാഥന്മാരുടെ അമിതമദ്യപാനവുംമറ്റും കുറയ്ക്കുന്നതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം നന്നായി നടത്തുന്നതിനും അവരെ നല്ല നിലയിലെത്തിക്കുന്നതിനും ആ സന്ദര്‍ശനങ്ങളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇങ്ങനെ ദരിദ്രരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നെങ്കിലും വലിയ സമ്പന്നരുടെ ആവശ്യങ്ങളോട് അദ്ദേഹം അത്ര അനുഭാവപൂര്‍വമൊന്നുമല്ല പെരുമാറിയിരുന്നത സമ്പന്ന ക്രൈസ്തവരുടെ വീടുകളിലെ ശവസംസ്‌കാരത്തിനുംമറ്റും ക്ഷണിക്കപ്പെടുമ്പോള്‍ അത് കൊച്ചച്ചന്‍ നടത്തിത്തരും എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു, പതിവ്. അസിസ്റ്റന്റുമാരായി വരുന്ന കൊച്ചച്ചന്മാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അവരെ അദ്ദേഹം സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചിരുന്നു.
എനിക്ക് ഇന്ന് ഒന്നിലും നിരാശയില്ല, ചാരിതാര്‍ഥ്യമേ തോന്നുന്നുള്ളൂ. ഞാനിപ്പോള്‍ അക്യുപ്രഷറും റിഫ്‌ളക്‌സോളജിയും ലളിതമായ ഒറ്റമൂലികളും മനശ്ശാസ്ത്രവും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന ഒരു ക്ലിനിക്ക് നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം എനിക്ക് യേശുവാണ് മാതൃക. കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്തിയ യേശു കാണിച്ചുതന്ന മാതൃക തൊട്ടുകൂടായ്മ എന്ന സാമൂഹ്യരോഗത്തിനെതിരെയുള്ള എത്ര വലിയ ചികിത്സയായിരുന്നു എന്ന് ഞാനിന്ന് അനുഭവിച്ചറിയുന്നു.